ലോകകപ്പ് മാച്ച് റിവ്യൂ – മാച്ച് 34 : ഇന്ത്യ vs അയർലണ്ട്

വീണ്ടും ധവാൻ മീശ പിരിച്ചു. ലോകകപ്പിൽ വീണ്ടുമൊരു ഇന്ത്യൻ ജയം. നിലവിലെ ചാമ്പ്യന്മാർ ഇന്ന് അയർലണ്ടിനെ 8 വിക്കറ്റുകൾക്ക് തകർത്തുവിട്ടു.

ഈ ലോകകപ്പിലെ ഇന്ത്യയുടെ തുടർച്ചയായ അഞ്ചാം ജയം. ഇതുവരെ കളിച്ച കളികളിലെല്ലാം ജയം. ഇന്ത്യയുടെ മേൽ ലോകകപ്പ് പ്രതീക്ഷകൾ ഏറുകയാണ്.

സ്കോർ അയർലണ്ട് 49 ഓവറിൽ 259 ഓൾ ഔട്ട്‌. ഇന്ത്യ 36.5 ഓവറിൽ 2 / 260. ഇന്ത്യക്കുവേണ്ടി സെഞ്ച്വറി നേടിയ ശിഖർ ധവാൻ മാൻ ഓഫ് ദി മാച്ച്. ധവാന്റേത് à´ˆ ലോകകപ്പിലെ രണ്ടാം സെഞ്ച്വറി…

ആദ്യം ബാറ്റ് ചെയ്ത അയർലണ്ടിന്റെ തുടക്കം നന്നായിരുന്നു. ഓപ്പണിംഗ് കൂട്ടുകെട്ടിൽ പോർട്ടർഫീൽഡും(67) സ്റ്റിർലിങ്ങും(42) 15 ഓവറിൽ 89 റണ്‍സ് നേടി. ആദ്യം സ്റ്റിർലിങ് വീണു. പിന്നെ വന്ന ജോയ്സ് 2 റണ്ണിനു പുറത്ത്. പിന്നെ മൂന്നാം വിക്കറ്റിൽ പോർട്ടർഫീൽഡും നിയാൽ ഒബ്രിയനും (75) ചേർന്ന് 53 റണ്‍സ്. 145 ൽ പോർട്ടർഫീൽഡ് പുറത്ത്. നാലാം വിക്കറ്റിൽ ബാൽബിർനീയും(24) നിയാൽ ഒബ്രിയനും കൂടി 61 റണ്‍സടിച്ചു. 39-ആം ഓവറിലെ അവസാന പന്തിൽ ബാൽബിർനീ പുറത്ത്. സ്കോർ 4 / 206.

പിന്നെ വന്നവർക്ക് കാര്യമായ കളി കാഴ്ച വെയ്ക്കാൻ പറ്റിയില്ല. അതിനാൽ പിന്നെയുള്ള 12 ഓവറിൽ അയർലണ്ട് വെറും 59 റണ്‍സേ എടുത്തുള്ളൂ. കെവിൻ ഒബ്രിയൻ 1, വിൽസൻ 6, തോംസണ്‍ 2, ഡോക്രേൽ 6, മൂണി 12*, കുസാക്ക് 11 എന്നിങ്ങനെയായിരുന്നു മറ്റ് സ്കോറുകൾ. അനാവശ്യ ഷോട്ടുകൾക്കും റണ്ണിനും മുതിർന്ന് ബാറ്റ്സ്മാന്മാർ കൂട്ടത്തോടെ പുറത്തായി.

ഇന്ത്യയ്ക്ക് വേണ്ടി ഷാമി മൂന്നും അശ്വിൻ രണ്ടും യാദവ്, മോഹിത്, ജഡേജ, റെയ്ന എന്നിവർ ഓരോന്നും വിക്കറ്റുകൾ വീഴ്ത്തി. തോംസണ്‍ റണ്ണൌട്ട്. ഈ ലോകകപ്പിൽ തുടർച്ചയായ അഞ്ചാം തവണയും ഇന്ത്യ എതിരാളികളെ ഓൾ ഔട്ടാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് അയർലണ്ട് ബൌളർമാർ ഒരിയ്ക്കൽ പോലും ഭീഷണി ഉയർത്തിയില്ല. മാത്രമല്ല, ഇന്ത്യൻ ഓപ്പണർമാർ അവരെ അടിച്ചൊതുക്കുകയും ചെയ്തു. 23.2 ഓവറിൽ 174 റണ്‍ നേടിയ ഓപ്പണിംഗ് കൂട്ടുകെട്ട് തന്നെ ഇന്ത്യയുടെ ജയം ഉറപ്പിച്ചിരുന്നു. സെഞ്ച്വറി നേടിയ ധവാനും (100) അർദ്ധസെഞ്ച്വറി നേടിയ രോഹിത് ശർമ്മയും(64) സർവ്വസ്വാതന്ത്ര്യത്തോടും കൂടി ബാറ്റ് ചെയ്തപ്പോൾ തന്നെ അയർലണ്ട് ചിത്രത്തിൽ നിന്നും മാഞ്ഞു പോയി.

ധവാനും ശർമ്മയും പുറത്തായ ശേഷം കോഹ്ലിയും(44*) രഹാനയും(33*) ചേർന്നുള്ള അഭേദ്യമായ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് ഇന്ത്യയെ 36.5 ഓവറിൽ വിജയതീരത്തെത്തിച്ചു.

രണ്ട് ഇന്ത്യൻ വിക്കറ്റുകളും വീഴ്ത്തിയത് തോംസനായിരുന്നു. ഇതൊഴിച്ചാൽ എല്ലാ ഐറിഷ് ബൌളർമാരും ഇഷ്ടം പോലെ അടി വാങ്ങി.

ലോകകപ്പിൽ ധോനിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യയുടെ തുടർച്ചയായ ഒമ്പതാം ജയം. തുടർച്ചയായ വിജയങ്ങളുടെ കാര്യത്തിൽ പോണ്ടിങ്ങിനു (24 ജയം) പിന്നിൽ രണ്ടാമത്.

MOM : ശിഖർ ധവാൻ

വാൽക്കഷണം : എതിർ ടീമിലെ ബാറ്റ്സ്മാന്മാർക്കു ഹിന്ദി മനസ്സിലാകാത്തതുകൊണ്ടാണ്‌ താൻ വിക്കറ്റിനു പിന്നിൽ നിന്നും നിർദ്ദേശങ്ങൾ ബൌളർമാർക്ക് ഹിന്ദിയിൽ നൽകുന്നതെന്ന് ധോണി. ഹിന്ദി അറിയുന്ന ഒരുപാട് പേർ (പ്രവാസി ഇന്ത്യക്കാർ) ഇത്തരം രാജ്യങ്ങളിൽ ഉണ്ടെന്നു ധോണി മറന്നുകൂടാ.

Leave a Comment