ഉച്ചഭാഷിണി ശബ്ദ ശല്യവും പരിഹാരവും


സ്വൈര്യമായി ജീവിക്കാനുള്ള അവകാശം മനുഷ്യന്റെ ഭരണഘടനാദത്തമായ മൌലീകാവകാശവും – മനുഷ്യാവകാശവുമാണ്. പൊതുജനാരോഗ്യത്തിനും പൊതുസമാധാനത്തിനും വിഘാതമുണ്ടാക്കുന്ന തരത്തില്‍ ഉച്ചഭാഷിണി വച്ച് ശല്യം ചെയ്യാന്‍ ഒരു സംഘടിതപ്രസ്ഥാനങ്ങള്‍ക്കും  അവകാശമില്ല. ഉച്ചഭാഷിണി ശബ്ദശല്യം കര്‍ശനമായി തടയുന്നതിന് ഇന്ത്യന്‍ പാര്‍ലമെന്റ് The noise pollution (Regulation & Control ) Rules 2000 എന്നപേരില്‍ സമഗ്രമായ ഒരു നിയമം പാസ്സാക്കിയിട്ടുണ്ട്.


ഈ നിയമത്തെ ധിക്കരിച്ചു പ്രവര്‍ത്തിക്കുന്നവര്‍ക്കും സഹായിക്കുന്നവര്‍ക്കും 5 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ഈടാക്കാന്‍ നിയമം അനുശാസിക്കുന്നു. പ്രസ്തുത നിയമം കര്‍ശനമായി നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ട് ഞാന്‍ കേരളാ ഹൈക്കോടതിയില്‍ കേസ് ഫയല്‍ചെയ്തിരുന്നു അതിന്റെ അടിസ്ഥാനത്തില്‍ നിയമം കര്‍ശനമായി നടപ്പിലാക്കാന്‍ ഗവര്‍മെന്റിന് ഉത്തരവു നല്‍കിക്കൊണ്ട് ഹൈക്കോടതി വിധി പ്രഖ്യാപിച്ചു.( C.M.P. No. 54074/2002,14 O. P. No 18197/2001 ) കോടതി വിധി കര്‍ശനമായി നടപ്പിലാക്കുന്നതിന്  ഗവര്‍മെന്റ് ഹോം ഡിപ്പാര്‍ട്ടുമെന്റ് മുഖാന്തിരം No. u 6- 30380/2002, Dated 28-11-02 ) ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട് . ഈ ഉത്തരവ് എല്ലാ ജില്ലാ മജിസ്റ്ററേറ്റ്, പോലീസ് കമ്മിഷണര്‍ക്കും, എല്ലാ എസ്. പി. മാര്‍ക്കും നല്‍കിയിട്ടുണ്ട്. ഡി. വൈ .എസ്. പി റാങ്കില്‍ കുറഞ്ഞ ഒരു പോലീസ് ഓഫീസര്‍ക്കും ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുവാദം നല്‍കാന്‍ അധികാരമില്ല എഴുദിവസം മുന്‍കൂട്ടി അപേക്ഷ നല്‍ക്കിയിരിക്കണം. അറുപതു രൂപ ട്രഷറിയില്‍ ചലാന്‍ അടച്ച രസീത് അപേക്ഷയോടൊപ്പം വെച്ചിരിക്കണം. ഉച്ചഭാഷിണി ഏത് ആവശ്യത്തിന് ഉപയോഗിക്കുന്നു എന്നും സമയവും തിയതിയും കാണിച്ചിരിക്കണം സ്ഥിരമായി ഉപയോഗിക്കുന്നതിന് ജനറല്‍ പെര്‍മിറ്റ് കൊടുക്കാന്‍ പാടില്ല. നേരം വെളുക്കുന്നതിന് മുന്‍മ്പും രാത്രി 10 മണി കഴിഞ്ഞും ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടില്ല.


ദേവാലയങ്ങള്‍, മതസ്ഥാപനങ്ങള്‍, കോടതികള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇവയുടെ 100 മീറ്ററില്‍പ്പെട്ടസ്ഥലങ്ങള്‍ നിശബ്ദമേഖലയായതിനാല്‍ അവിടെ ഒരു തരത്തില്‍പ്പെട്ട ഉച്ചഭാഷണിയും ഉപയോഗിക്കാന്‍ പാടില്ല. ഗവര്‍മെന്റ് ഓഫീസുകളുടെ 100 മീറ്റ്ര്‍ ചുറ്റളവില്‍പ്പെട്ട ഒരു സ്ഥലത്തിലും ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടില്ല. ഓടുന്ന വാഹനങ്ങളില്‍ ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. പരസ്യത്തിനായി വാഹനങ്ങളില്‍ ഉച്ചഭാഷിണി വച്ച് കെട്ടി ഉപയോഗിക്കാന്‍ പാടില്ല. തിരക്കേറിയ കവലകളിലും, റോഡിന്റെ സൈഡുകളിലും, ഉച്ചഭാഷിണി പ്രവര്‍ത്തിക്കാന്‍ പാടില്ല. ആംബ്ലിഫയറില്‍ നിന്നും 300 മീറ്ററില്‍ കൂടിയ അകലത്തില്‍ സ്പീകര്‍ വയ്ക്കാന്‍ പാടില്ല. കോളാമ്പി ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ പാടില്ല. ജനവാസ കേന്ദ്രങ്ങളില്‍ 55 ഡസിബലില്‍ (ഒരാള്‍ സംസാരിക്കുന്ന ശബ്ദം) കൂടിയ ഉച്ചഭാഷിണി ഉപയോഗിക്കരുത്. ആറടിയില്‍ കവിഞ്ഞ ഉയരത്തില്‍ സ്പീക്കര്‍ വെച്ച് കെട്ടാന്‍ പാടില്ല, പരാതി കിട്ടിയാല്‍ നടപടിസ്വീകരിക്കാത്ത പോലീസ് ഉദ്യോഗസ്ഥനും തുല്യ കുറ്റവാളിയായിരിക്കുമെന്നും നിയമത്തില്‍ പറയുന്നു. ചുരുക്കത്തില്‍ പൊതുജനങ്ങള്‍ക്ക് ഒരു തരത്തിലും ശബ്ദശല്യം ഉണ്ടാവാന്‍ പാടില്ല എന്നാണ് നിയമത്തിന്റെ ചുരുക്കം. ആരുടെയും പരാതി ഇല്ലാതെ തന്നെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരുടെ പേരില്‍ നടപടി സ്വീകരിക്കാന്‍ പോലീസിന് അധികാരം നല്‍കിയിട്ടുണ്ട്.

നിയമം നടപ്പിലാക്കാതെ വരുമ്പോള്‍ പോലീസില്‍ പരാതി നല്‍കുക, പരിഹാരമുണ്ടായില്ലെങ്കില്‍, മേലധികാരിക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കുക. പരാതിയിന്‍ മേല്‍ നടപടി ഉണ്ടായില്ലെങ്കില്‍ , വിവരാവകാശനിയമപ്രകാരം പത്ത് രൂപയുടെ കോര്‍ട്ട്ഫീസ് സ്റ്റാമ്പൊട്ടിച്ച് കാരണം ആവശ്യപ്പെട്ട് രേഖ സ്വീകരിച്ച് അടുത്ത നിയമനടപടി സ്വീകരിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്,  പി .പി സുമനന്‍ , പ്രസിഡന്റ് കേരളാ പരിസ്ഥിതി ശബ്ദമലിനീകരണ നിവാരണ സമിതി, ആലപ്പുഴ 3 എന്ന വിലാസത്തില്‍ ബന്ധപ്പെടുക മൊബൈല്‍ : 9495523597